
ജൂബിലിവത്സരത്തിൽ നാം വിശുദ്ധവാരത്തിലേക്ക് പ്രവേശിച്ചിരിക്കയാണ്. യേശുനാഥൻറെ ജറുസേലേം പ്രവേശത്തിൻറെ ഓർമ്മയാചരിച്ച ഓശാനത്തിരുന്നാളോടെയാണ് നാം വിശുദ്ധവാരത്തിലേക്കു കടന്നിരിക്കുന്നത്. ഓശാനത്തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് വത്തിക്കാനിൽ മുഖ്യകാർമ്മികത്വം വഹിച്ചത് ഫ്രാൻസീസ് പാപ്പായ്ക്കു പകരം കർദ്ദിനാൾ ലെയൊണാർദൊ സാന്ദ്രിയായിരുന്നു. ന്യുമോണിയ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാപ്പാ ആശുപത്രിവിട്ടതിനു ശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിനായി ചികിത്സയും വിശ്രമവും തുടരുകയാണ്. എന്നിരുന്നാലും പാപ്പാ ഓശാനഞായർ ദിവ്യബലിയുടെ അവസാനം വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ അപ്രതീക്ഷിതമായി എത്തി. ചക്രക്കസരയിൽ ബലിവേദിയിലേക്ക് ആനീതനായ പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്ന പതിനായിരക്കണക്കിന് വിശ്വാസികളെ അഭിവാദ്യം ചെയ്തു. എല്ലാവർക്കും നല്ല ഓശാനത്തിരുന്നാളും വിശുദ്ധവാരവും ആശംസിച്ചു.
തദ്ദനന്തരം പാപ്പാ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ വിശുദ്ധവാതിലിലൂടെ ബസിലിക്കയിൽ പ്രവേശിക്കുകയും അൾത്താരയ്ക്കു മുന്നിലെത്തി അല്പസമയം മൗനപ്രാപ്തനയിൽ ആമഗ്നനാകുകയും ചെയ്തു. തദനന്തരം പാപ്പാ ബസിലിക്കയിൽ ഉണ്ടായിരുന്ന ഏതാനും പേരെ അഭിവാദ്യം ചെയ്തു.
ശ്വാസകോശ രോഗത്തെത്തുടർന്ന് ഫെബ്രുവരി 14-ന് റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിക്കപ്പെടുകയും പിന്നീട് മുപ്പത്തിയെട്ടാം ദിവസം, അതായത്, മാർച്ച് 23-ന് ഞായറാഴ്ച ആശുപത്രി വിടുകയും വത്തിക്കാനിൽ തൻറെ വാസയിടമായ “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ തിരിച്ചെത്തുകയും ചെയ്ത പാപ്പാ ഏപ്രിൽ ആറാം തീയയതി ഞായാറാഴ്ചയും മദ്ധ്യാഹ്നത്തിൽ ചത്വരത്തിൽ എത്തിയിരുന്നു.